ആലപ്പുഴ: കുട്ടനാടിന്റെ വികസനത്തില്‍ തന്ത്രപ്രധാന ചുവടുവയ്പ്പായ മങ്കൊമ്പ് സിവില്‍സ്റ്റേഷന്‍ പാലം പൊതുമരാമത്ത് രജിസ്ട്രേഷന്‍ മന്ത്രി ജി സുധാകരന്‍ ഗതാഗതത്തിനു തുറന്നുകൊടുത്തു. ആഘോഷപൂര്‍വം നടത്തേണ്ടിയിരുന്ന ചടങ്ങ് കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് നടത്തിയത്.

കുട്ടനാട് മണ്ഡലത്തില്‍ പുളിങ്കുന്ന് – ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമല നദിക്ക് കുറുകെ നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനത്തോടെ, പാലത്തിനായുള്ള ജനങ്ങളുടെ നീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്.

കൊടിക്കുന്നീല്‍ സുരേഷ് എം.പി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ.അശോകന്‍, ചമ്പക്കുളം ബ്ലോക്ക് പ്രസിഡന്റ് ബിജു പാലത്തിങ്കല്‍, മറ്റു വിവിധ തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ ,വിവിധ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായി. പ്രസംഗങ്ങളും പൊതുയോഗവും ഒഴിവാക്കിയായിരുന്നു ഉദ്ഘാടനച്ചച്ചടങ്ങ്. ഉദ്ഘാടനത്തിനുശേഷം മന്ത്രി ജി സുധാകരനും മറ്റു വിശിഷ്ടാതിഥികളും പാലത്തിലൂടെ സഞ്ചരിച്ചു. തുടര്‍ന്ന് തട്ടാശ്ശേരി/കാവാലത്തേക്ക് കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസും നടത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണമേറ്റശേഷം കുട്ടനാട് താലൂക്കില്‍ ഉദ്ഘാടനം ചെയ്ത മൂന്നാമത്തെ വലിയ പാലങ്ങളില്‍ ഒന്നാണ് മങ്കൊമ്പ് സിവില്‍സ്റ്റേഷന്‍ പാലം. കഞ്ഞിപ്പാടം – വൈശ്യം ഭാഗം പാലം, ചമ്പക്കുളം – കനാല്‍ ജെട്ടി പാലം എന്നിവ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. കൈനകരിയിലെ പാലം പണിയും അവസാന ഘട്ടത്തിലാണ്. ഇത് കൂടാതെ എട്ടു പാലങ്ങളുടെ കൂടി നിര്‍മ്മാണം ആരംഭിക്കുകയാണ്. കുട്ടനാട് താലൂക്കില്‍ മാത്രം 12 പാലങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്നത്. മങ്കൊമ്പ് പാലത്തിന്റെ വടക്കെ കരയില്‍ ഒരു റോഡ് നിര്‍മ്മിക്കാനും പൊതുമരാമത്ത് വകുപ്പ് പദ്ധതി ഇട്ടിട്ടുണ്ട്.

ആലപ്പുഴ ജില്ലയില്‍ ഒട്ടാകെ 72 പാലങ്ങളാണ് നിര്‍മ്മിച്ച് കൊണ്ടിരിക്കുന്നത്. അതില്‍ 12 ഓളം പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത് കഴിഞ്ഞു. ബാക്കി നിര്‍മ്മാണ ഘട്ടത്തിലാണ്. ഇതിന് പുറമെയാണ് 24 കി.മീറ്റര്‍ വരുന്ന ആലപ്പുഴ – ചങ്ങനാശ്ശേരി റോഡില്‍ ചെറുതും വലുതുമായ 80 പാലങ്ങളുടെ നിര്‍മ്മാണം. സംസ്ഥാനത്ത് ഒട്ടാകെ 700-ഓളം പാലങ്ങളാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയോ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയോ ആയിട്ടുണ്ട്.

 

കുട്ടനാടിന്റെ സമഗ്ര വികസനത്തിലേക്കുള്ള പാലം

ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലത്തിലെ പുളിങ്കുന്ന്, ചമ്പക്കുളം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചു മണിമല നദിക്കു കുറുകെ നിര്‍മ്മിച്ച മങ്കൊമ്പ് സിവില്‍ സ്റ്റേഷന്‍ പാലത്തിന് പ്രദേശത്തിന്റെ നാനാതല വികസനത്തില്‍ തന്ത്രപ്രധാന പങ്കാണുള്ളത്. കുട്ടനാട് നിവാസികളുടെ ചിരകാല സ്വപ്നമായ ഈ പാലം പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കും ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും വഴിയൊരുക്കും.

മങ്കൊമ്പ് പാലത്തോടൊപ്പം തട്ടാശ്ശേരി പാലം കൂടി നിര്‍മ്മിച്ചാല്‍ മങ്കൊമ്പ്-പുളിങ്കുന്ന്-കാവാലം -കൈനടി-ഈര-നീലംപേരൂര്‍ വഴി എം.സി.റോഡിലെ കുറിച്ചി ജങ്ഷനില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. ഏകദേശം 15 കി.മീ ദൂരമാണ് ലാഭിക്കാന്‍ കഴിയുക. ഈ പ്രദേശത്തുകാര്‍ക്ക് കോട്ടയം ഭഗത്തേയ്ക്ക് പോകുന്നതിനുള്ള എളുപ്പ മാര്‍ഗ്ഗം കൂടിയാണിത്. പുളിങ്കുന്ന് കരയിലുള്ള നിവാസികള്‍ക്ക് വളരെ എളുപ്പത്തില്‍ എ.സി റോഡിലേക്ക് പ്രവേശിക്കുവാനും സിവില്‍ സ്റ്റേഷന്‍, പുളിങ്കുന്ന് പൊലീസ് സ്റ്റേഷന്‍, ട്രഷറി, വില്ലേജ് ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

25.3 മീറ്റര്‍ നീളത്തിലുള്ള ആറ് സ്പാനുകളിലായി 151.80 മീറ്റര്‍ നീളവും 7.5 മീറ്റര്‍ ക്യാരേജ് വേയും 1.50 മീറ്റര്‍ വീതം വീതിയില്‍ ഇരുവശത്തും നടപ്പാത ഉള്‍പ്പെടെ ആകെ 11 മീറ്റര്‍ വീതിയിലുമാണ് പാലം ആദ്യം രൂപകല്പന ചെയ്തത്. പിന്നീട് പുളിങ്കുന്ന് കരയില്‍ 25.30 മീറ്റര്‍ നീളത്തിലുള്ള ഒരു സ്പാന്‍ കൂടി ഉള്‍പ്പെടുത്തി. നിലവില്‍ 177.10 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത്. പുളിങ്കുന്ന് കരയില്‍ 100 മീറ്റര്‍ നീളത്തിലും മങ്കൊമ്പ് കരയില്‍ 136 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡും നിര്‍മ്മിച്ചിട്ടുണ്ട്.

2014ല്‍ ഭരണാനുമതി ലഭിച്ച പദ്ധതിയാണിത്. മന്ത്രി ജി സുധാകരന്റെ നേതൃത്വത്തില്‍ നിര്‍മാണം വേഗത്തിലാക്കുകയും പദ്ധതി പൂര്‍ത്തീകരിക്കുകയുമായിരുന്നു.

Advertisemen

Disclaimer: Gambar, artikel ataupun video yang ada di web ini terkadang berasal dari berbagai sumber media lain. Hak Cipta sepenuhnya dipegang oleh sumber tersebut. Jika ada masalah terkait hal ini, Anda dapat menghubungi kami disini.
Related Posts
Disqus Comments
© Copyright 2017 Left Kerala - All Rights Reserved - Created By BLAGIOKE & Best free blogger templates